Monday, June 4, 2018

ജല്‍പ്പനങ്ങള്‍...








പടിയടച്ച് പിണ്ഡം വച്ച്
കാറ്റിനെയും
വ്യഭിചരിക്കാന്‍ മഴയും
എനിക്കുവേണ്ടി നോമ്പ് നോല്‍ക്കാന്‍
വെയിലിനെയും പറഞ്ഞയച്ച്
ഞാന്‍ ഒറ്റയാനായി.

ഋതുക്കള്‍ വെറുതെയാണ്
ഒന്നിനും കൊള്ളാത്തവ.
പൊള്ളയായ ജീവിതത്തിന്‍റെ
നേര്‍രേഖകള്‍.
വരുന്നു പിന്നെ
കടന്നുപോകുന്നു.

രാത്രികളില്‍
കാട്ടുതീ പോലെ സ്വപ്നങ്ങള്‍
പടര്‍ന്നിരുന്നു.
അതിനു മുകളില്‍
പകലൊരു പേമാരിയായി.
ഇപ്പോള്‍ അകക്കണ്ണ് പോലും
നീറ്റുന്ന പുക മാത്രം ബാക്കി.

കാളരാത്രികളുടെ
ഓര്‍മ്മകളിലേക്ക്
കാര്‍ക്കോടക വിഷം
കുത്തികയറ്റുന്നതരാണോ

ഒറ്റരാത്രിയുടെ ആയുസുമായി
എത്തുന്ന ഈയ്യാംപാറ്റകളോ
അതോ
പാപങ്ങളുടെ പുഴുക്കുത്തേറ്റ്
കറുത്ത നിന്‍റെ നാക്കോ?

ദൈവമേ...
ഒരൊറ്റ പ്രാര്‍ത്ഥനയെ ഉള്ളു.
കറുത്തവാവില്‍ ഞാന്‍ നട്ട
നക്ഷ്ത്രങ്ങള്‍
വെളുത്തവാവോളം ജീവിച്ചിരിക്കണേ...

Thursday, March 1, 2018

എന്തിനുവേണ്ടി?








കണ്ണിനു പകരം
കണ്ണെന്നു ഞാന്‍
പറഞ്ഞപ്പോള്‍
കണ്ണിനു പകരം
കരളാനല്ലോ നീ പറിച്ചെടുത്തത്.

ഒന്നും മുളച്ചുപൊന്താനില്ലാത്ത
എന്‍റെ ഹൃദയത്തില്‍
ആര്‍ക്കുവേണ്ടിയാണ് നീ
പ്രതികാരത്തിന്‍റെ
വിത്ത് നടുന്നത്?

പേമാരിയുടെ
നിറവും മണവും
ഭൂകമ്പങ്ങളുടെ
അലറിക്കരച്ചിലുകളും
എന്തിനു വേണ്ടിയാണ്
നീയത് നിന്‍റെ
മണിമാലയില്‍
കോര്‍ത്ത്‌ വക്കുന്നത്?

കര കാണാത്ത
കാല്‍പ്പനികതകളും
കണ്ണുകാണാ പക്ഷികള്‍
എങ്ങുമെത്താതെ
ചിതറിതെറിച്ച സന്ധ്യകളും
നീ നിന്‍റെ
ഒറ്റവസ്ത്രമാക്കുന്നതെന്തിന്?

നിന്‍റെ ചിലങ്കയില്‍
കണ്ണീര്‍ മുത്തുകള്‍
പുലമ്പുന്നതെന്തിന്?

നീ
ചിരിക്കുന്നതെന്തിന്?

നിന്‍റെ ചിരിയില്‍
ഭ്രാന്തു പിടിച്ച
ഒരു കവിത
നെറുകയില്‍ സ്വയം
വാളോങ്ങി വെട്ടുന്നു.

നിന്‍റെ കുളിച്ചെഴുന്നള്ളതിനു
എന്‍റെ ഋതുക്കള്‍
ഞാന്‍ പണയം വെക്കുന്നു.

ഉറവ വറ്റി
ഭൂമിയിലെക്കാണ്ടിറങ്ങി
ആത്മഹത്യചെയ്ത
കിണറു ഞാന്‍.

ദു:സ്വപ്നങ്ങളുടെ
ഒരു പാതാളക്കരണ്ടി
ചളിയില്‍ പുതഞ്ഞു
കിടപ്പുണ്ട്.

ഒരു കാര്യം
ചോദിക്കട്ടെ?
ഒരിക്കലും
കൂട്ടിമുട്ടാത്ത
റെയില്‍പാളത്തില്‍
എന്‍റെ സ്വപ്‌നങ്ങള്‍
ഉണക്കാനിടുന്നത്
നീ കണ്ടിട്ടുണ്ടോ?