Friday, February 10, 2017

മൂന്നു കവിതകള്‍






1.
ചോര കൊണ്ട്
ചുവപ്പുകൊടുത്ത്
നെഞ്ചിലെ തീയില്‍
പഴുപ്പിച്ചു രാകി മിനുക്കിയ
ഒരു പച്ചിരുമ്പിന്‍റെ
കത്തിയുണ്ട്‌ കയ്യില്‍


പിഴക്കുന്ന കാലത്തിന്‍റെ
തൊണ്ടക്കുഴിക്കു
ചൂണ്ടി നിര്‍ത്തി
നേരിന്‍റെ
ഗദ്ഗദം പുറത്തെടുക്കാന്‍...

തുപ്പലിന്‍റെ നനവുപറ്റി
കീറി പറഞ്ഞ
ഒരു പുസ്തകമുണ്ട്
കയ്യില്‍

നിന്‍റെ രഹസ്യങ്ങളുടെ
കണക്കു പുസ്തകം.

കിഴക്കാം തൂക്കായ
ഒരു മലയുടെ മുകളില്‍ നിന്ന്
നോവ്‌ കുടിച്ചിറക്കുമ്പോള്‍
വായിച്ചു രസിക്കാന്‍.


പക കൊണ്ട്
പുളയുന്ന
കണ്ണുകളുണ്ടെനിക്ക്
ചൂഴ്ന്നെടുത്ത്‌ കയ്യില്‍ തരാം
കാത്തിരിപ്പിനിടയില്‍
കൊറിച്ചു തിന്നാന്‍..


2.
ദ്രവിച്ചു മുനയൊടിഞ്ഞ
എഴുത്താണിയുണ്ട്
പിന്നിപോയ
ഒരു കയറ്റുപായയുണ്ട്
ആദ്യാക്ഷരം കുറിക്കാന്‍
ചോര നക്കി പിളര്‍ന്ന
ഒരു നാവുണ്ട്.

അമ്മ
അച്ഛന്‍
പറഞ്ഞു പഠിച്ച
വാക്കുകളത്രയും
നിലത്തു വീണു
പൊടിഞ്ഞു പോകുന്നു.
എടുത്തു വച്ച
പുസ്തകങ്ങളത്രയും
ചിതലരിക്കുന്നു.

ഒന്നില്‍ നിന്ന് തുടങ്ങണം
ജീവിതത്തിന്‍റെ പാഠങ്ങളത്രയും
പൂജ്യത്തിനു വില കല്‍പ്പിക്കരുത്.



3.
ചിറകൊടിഞ്ഞ പക്ഷിക്ക്
സ്വപ്നങ്ങളില്‍
ഞാനെന്‍റെ ചിറകു
പകുത്തു നല്‍കി.

ഹൃദയത്തിന്‍റെ
ചൂട് നല്‍കി
ഞാന്‍ മെനഞ്ഞെടുത്ത
സ്വര്‍ണ്ണത്തൂവലുകള്‍
ദാനം ചെയ്തു
ഞാന്‍ കര്‍ണനായി.

ആകാശത്തിന്‍റെ ചരിവുകളില്‍
പറന്നിറങ്ങുന്ന
ആ പക്ഷിക്ക്
നിന്‍റെ മണമുണ്ട്...


1 comment: