Monday, June 4, 2018

ജല്‍പ്പനങ്ങള്‍...








പടിയടച്ച് പിണ്ഡം വച്ച്
കാറ്റിനെയും
വ്യഭിചരിക്കാന്‍ മഴയും
എനിക്കുവേണ്ടി നോമ്പ് നോല്‍ക്കാന്‍
വെയിലിനെയും പറഞ്ഞയച്ച്
ഞാന്‍ ഒറ്റയാനായി.

ഋതുക്കള്‍ വെറുതെയാണ്
ഒന്നിനും കൊള്ളാത്തവ.
പൊള്ളയായ ജീവിതത്തിന്‍റെ
നേര്‍രേഖകള്‍.
വരുന്നു പിന്നെ
കടന്നുപോകുന്നു.

രാത്രികളില്‍
കാട്ടുതീ പോലെ സ്വപ്നങ്ങള്‍
പടര്‍ന്നിരുന്നു.
അതിനു മുകളില്‍
പകലൊരു പേമാരിയായി.
ഇപ്പോള്‍ അകക്കണ്ണ് പോലും
നീറ്റുന്ന പുക മാത്രം ബാക്കി.

കാളരാത്രികളുടെ
ഓര്‍മ്മകളിലേക്ക്
കാര്‍ക്കോടക വിഷം
കുത്തികയറ്റുന്നതരാണോ

ഒറ്റരാത്രിയുടെ ആയുസുമായി
എത്തുന്ന ഈയ്യാംപാറ്റകളോ
അതോ
പാപങ്ങളുടെ പുഴുക്കുത്തേറ്റ്
കറുത്ത നിന്‍റെ നാക്കോ?

ദൈവമേ...
ഒരൊറ്റ പ്രാര്‍ത്ഥനയെ ഉള്ളു.
കറുത്തവാവില്‍ ഞാന്‍ നട്ട
നക്ഷ്ത്രങ്ങള്‍
വെളുത്തവാവോളം ജീവിച്ചിരിക്കണേ...

No comments:

Post a Comment