Friday, November 11, 2016

ദൈവങ്ങളും എന്‍റെ വീടും







1.

ബുദ്ധന്‍റെ ആല്‍മരം
കടപുഴകുന്നു.
ചിതറിയ ചിന്തകള്‍
ലേലം കൊള്ളുന്നു
ചില്ലലമാരയില്‍
എടുത്തുവക്കാന്‍..

ജൈനന്‍ വാവിട്ടുനിലവിളിക്കുന്നു
ഇനി ഉയിര്‍ത്തെഴുന്നേറ്റാല്‍
തല്ലിക്കൊല്ലുമെന്നുo
ആരു മരണം വരിക്കാന്‍
പറഞ്ഞുവെന്നും
ക്രിസ്തുവിനോടീലോകം

നബിവചനങ്ങള്‍
ഇറയത്തുഇറക്കിവിട്ട
കടലാസുതോണികളായി
ചളിയില്‍ പുതഞ്ഞു കിടക്കുന്നു.


സകല ചെറ്റത്തരങ്ങളെയും
പൂട്ടിയ രഥത്തിനടിയില്‍
രക്തം തുപ്പുന്ന
ശ്രീ കൃഷണനും ശ്രീ രാമനും
അങ്ങിനെ മുപ്പത്തിമുക്കോടി
ദൈവങ്ങളും...


2.

ഒരു മരുപ്പച്ച
അത് തുറന്നപ്പറം ചെല്ലുന്നു
നഖങ്ങളില്‍
ഈ ജന്മത്തിന്‍റെ
പാപക്കറകള്‍ നിറഞ്ഞ
എന്‍റെ വിരലുകള്‍.

നീര്‍ച്ചോല തന്ന കുന്നിനെ
ഇടിച്ചു നിരപ്പാക്കുന്നു
ആര്‍ത്തിമൂത്ത
എന്‍റെ കണ്ണുകള്‍

സ്വപ്‌നങ്ങള്‍
തൊടുത്തുവിട്ട ആകാശത്തില്‍
അമ്ലമഴ പെയ്യിക്കുന്നു
ദുരാചാരങ്ങള്‍
കൊടികുത്തി വാഴുന്ന
എന്‍റെ ഹൃദയം


ഇന്നു നിന്‍റെ
പൊക്കിള്‍കൊടി തുരന്നു
കുടല്‍മാല പുറത്തെത്തിച്ച
കഴുകജന്മങ്ങള്‍
ഒളിവില്‍ പാര്‍ക്കുന്നു ഇവിടെ

നരാധമന്‍മാരുടെ നാട്
എന്‍റെ വീട്... 

Thursday, May 19, 2016

ശവം നാറിപ്പൂക്കള്‍









ശവംനാറി പൂക്കളുടെ
ഒരു പൂന്തോട്ടമുണ്ടെനിക്ക്

കാലഹരണപ്പെട്ട് പോയ
ഒരു കവിതയും
വിറയ്ക്കുന്ന വിരലുകളാല്‍
എടുത്തുവെച്ച
ഒരു തുള്ളി വിഷവും
സമം ചേര്‍ത്താണ്
ഞാനെന്‍റെ
പൂന്തോട്ടത്തില്‍ തളിക്കുന്നത്.

വസന്തത്തെ
വരവുവയ്ക്കാറില്ല
കൊടിയ വേനലിലാണ്
അവ പുഷ്പ്പിക്കാറുള്ളത്

നിന്‍റെ അടിവയറ്റിന്‍റെ
ചൂടുതട്ടി വളര്‍ന്ന്
അമ്ലമഴകള്‍
പേമാരി പെയ്യുന്ന രാത്രിയില്‍
അവ തളിരുടുന്നു

സുഗന്ധവും
സൌന്ദര്യവും എനിക്ക്

നിനക്കറിയുമോ

നിലത്തുവീണു
ചിതറിയ സന്ധ്യകളുടെ
ഒരു ശകലo
ഞാന്‍ വേലിയില്‍
കുത്തിനിര്‍ത്തിയിട്ടുണ്ട്

ഇരുട്ടിന്‍റെ മണമുള്ള
നിന്‍റെ കടന്നുകയറ്റം
അവസാനിപ്പിക്കാന്‍....


Saturday, January 2, 2016

ഞാന്‍!!!








കുലം വിട്ടു
കാവ് തീണ്ടി
ഊരുവിലക്ക് ഏര്‍പ്പെട്ടവന്‍ ഞാന്‍...

ഇന്നു
നാല്‍ക്കവലകളിലെല്ലാം
വിപ്ലവം നടുന്നു
വളര്‍ന്നു വന്നൊരു
ബോധിവൃക്ഷമാവാന്‍..

ഇന്നു കൂരിരുട്ടില്‍
മിന്നാമിനുങ്ങിനെ നട്ടും
പച്ചവെയിലില്‍
മരുപ്പച്ചതീര്‍ത്തും ഞാന്‍..


ചോര്‍ന്നൊലിക്കുന്ന
കൂരയില്‍
സ്വപ്നം തറച്ചും
ഒതുങ്ങിയ വയറില്‍
അക്ഷരം നിറച്ചും ഞാന്‍

പൊടിക്കാറ്റെറ്റു
വിയര്‍പ്പു വീണു നേടിയ
ഒരു പൊതിച്ചോര്‍
പങ്കുവെച്ചും
കൂട്ടുകാരന്‍റെ
വിയര്‍പ്പില്‍ പങ്കുപറ്റിയും
ഞാന്‍...

പെറ്റിട്ട ഗര്‍ഭപാത്രം
കരയുമ്പോള്‍
കണ്ണീര്‍ തുടച്ചും
വളഞ്ഞു പോയ
ആ മനുഷ്യന്‍റെ
ഊന്നുവടിയായും ഞാന്‍..

കാറ്റിനെ പിടിച്ചുകെട്ടി
ദിക്കുകളെ മാറ്റിമറിച്ചു
ഇന്നു കാലത്തെ വെല്ലുവിളിക്കുന്നു

കുലം വിട്ടു
കാവ് തീണ്ടി
ഊരുവിലക്കേര്‍പ്പെട്ടവന്‍...

ചുരുട്ടിയ മുഷ്ട്ടിയും
തിളയ്ക്കുന്ന നോട്ടവും നിനക്ക്...
നിന്‍റെ നിര്‍ജീവതക്ക്...
നിന്‍റെ ഞെട്ടറ്റു വീണ നാക്കിന്...
നിന്‍റെ കെട്ടിയ കൈകള്‍ക്ക്...
നിന്‍റെ അടിയറവു വച്ച തലച്ചോറിന്...


ഇന്നു ഞാന്‍ പ്രാണന്‍റെ
ചോരയില്‍ വിരല്‍ മുക്കി
ഇന്ക്വിലാബിനു
ചുവപ്പിന്‍റെ തടം കോരും..
സ്വാതന്ത്ര്യം കൊതിക്കുന്ന കൈകള്‍ക്ക്
വളമായിമാറാന്‍...

കുലം വിട്ട്
കാവുതീണ്ടി
ഊരുവിലക്ക്‌ ഏര്‍പ്പെട്ടവന്‍ ഞാന്‍....!!!