Monday, May 27, 2013

ഇനി......




മൌനമേ
നീ പറയുവതെന്തും
മാണിക്യക്കല്ലുകള്‍.

സമയമേ
എടുത്തുകൊള്‍ക
പകുതി മരിച്ച
പതിതന്‍റെ ഹൃദയം.

പ്രണയമേ തരിക
വരണ്ടു പോയ നാവില്‍
ഒരു തുള്ളി വിഷം.

കാലമേ പറയുക
കാത്തിരിപ്പിന്‍റെ
അവസാനം മരണമെന്ന്...

Saturday, May 25, 2013

ഇതെന്‍റെ ലോകം





ഇതാ ഏതാണെന്‍റെ ലോകം
നോക്കുക തെരുവിലെ അഴുക്കുചാലില്‍
വീണുകിടക്കുന്നുണ്ട് ധാര്‍മികത.
ഇരുട്ടിന്‍റെ മറവില്‍ നിന്നു
പുറത്തുവന്ന്
പകലില്‍ സമൂഹത്തിന്‍റെ കണ്‍മുന്നില്‍
കാമവെറിയും കൊലപാതകവു൦.
ഈയിടെ വര്‍ത്തമാനപത്രത്തില്‍
വായിക്കയുണ്ടായി
‘ഒരുവള്‍ തന്‍റെ കന്യാച്ചര്‍മം
ലേലത്തിനു വെച്ചു’വെന്ന്.
ഒരുവന്‍ അതു സ്വന്തമാക്കുകയും ചെയ്തു
കോടികള്‍ക്ക്.
പണം..... പണം..... പണം....
നോക്ക്
ഭ്രാന്തനായി ജല്‍പ്പിച്ചലയുന്നു
സംസ്കാരം.
നിന്‍റെ മുമ്പില്‍
ചാരിത്ര്യവിശുദ്ധി കളങ്കപ്പെട്ടു
നില്‍ക്കുന്നു പൈതൃകം.
നീ എന്താണെന്ന് നിനക്കറിയുമോ?
നിന്നെ സൃഷ്ടിച്ചത്
നിരത്തില്‍ തുപ്പലും പൊടിയും
പിടിച്ചു കിടന്ന ഒരു
ബീജവും അണ്ഡവും
പെറുക്കിചേര്‍ത്തല്ല
ഒരു മഹത്തായ
സ്നേഹത്തിന്‍റെയും സ്വപ്നത്തിന്‍റെയും
ഉത്തരമാണ് നീ.
നീ ആഗോളവത്കരണത്തിന്‍റെ ഭാഗമായ്
കവറിലിട്ടു ബാര്‍കോട് തുന്നിവച്ച
ഒരുല്‍പ്പന്നമല്ല
മനസിലാക്ക് നായേ.
പക്ഷെ, ഒന്നുണ്ട് ലോകം മാറി.
എങ്ങനെ?
അമ്മയുടെ മുലപ്പാല്‍ പോലും
പാക്കറ്റിലാക്കി വിതരണം
ചെയ്യുന്ന നാടാണിത്
അച്ഛന്‍ മകളോടും
സഹോദരന്‍ പെങ്ങളോടും
തെണ്ടിത്തരം കാണിക്കുന്ന നാട്
പണമുണ്ടെങ്കില്‍ എന്തും ചെയ്യാം
ഏതും വാങ്ങാം
സ്നേഹം വാങ്ങാനാവില്ല
എന്ന് തോന്നുന്നോ?
വിഡ്ഢി! അതും വാങ്ങാം.
ഒരു ക്രിസ്തുവിനും
നബിക്കും ബുദ്ധനും
ശ്രീരാമനും മാറ്റാനാവില്ല
ഈ ലോകത്തെ.
ഇതു നാറികളുടെ ലോകമാണ്
തന്തക്കു പിറക്കാത്ത
നാറികളുടെ ലോകം.

Saturday, May 18, 2013

ഒരു മരിച്ച പ്രണയത്തിന്




പകുത്തുമാറ്റപ്പെട്ട
ഹൃദയത്തിനുള്ളില്‍ നീ
കവിതകള്‍ കനലായി
എടുത്തുവെച്ചിട്ടുണ്ട്.
മദ്യച്ചഷകങ്ങള്‍
കൂട്ടിമുട്ടുന്ന രാത്രിയില്‍
അതു വീണ്ടുമെരിയും.
പുകഞ്ഞു പുറത്തെത്തുന്ന പുക
നാഡീഞ്ഞെരമ്പുകളെ
ശ്വാസം മുട്ടിക്കും.
എനിക്കറിയാം
അപ്പോഴും നീ ചിരിക്കും
നിന്‍റെ പ്രിയതമന്‍റെ വിരലുകള്‍
നിന്‍റെ അടിവയറ്റിനെ
ചൂടുപിടിപ്പിക്കുമ്പോള്‍......

Friday, May 17, 2013

സരസ്വതിടീച്ചര്‍ക്ക്





എന്നെപോലെ
തലതെറിച്ച
എത്രയോ പേര്‍ക്ക്
അറിവിന്‍റെ,
വെളിച്ചത്തിന്‍റെ
വാതായനങ്ങള്‍ തുറന്നുതന്ന്‍
മാതൃസ്നേഹത്താല്‍
ശകാരിച്ചു
സ്വയം അമ്മയായ
സരസ്വതിട്ടീച്ചര്‍ക്ക്...

നാളെകളില്‍...






കാലം മാറും മറയും
സൌമ്യയും ടി പിയും
ഇന്നലത്തെ പത്രത്താളുകള്‍ മാത്രമാവും.

സംസ്കാരം
ഒരു ചീട്ടുകൊട്ടാരം പോലെ
തകര്‍ന്നടിയും.
അതിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ക്കിടന്നു
ജീവിക്കാനവാതെ നീ തന്നെ
അതു തീവച്ചു നശിപ്പിക്കും

കാലം മാറും മറയും
ശാസ്ത്രം അതിനുതന്നെ
അമ്പലം പണിയും
നീ യന്ത്രമനുഷ്യനാവും
ചൊവ്വയില്‍ വെള്ളമുണ്ടന്നല്ല
മറിച്ചു,
നിന്‍റെ തന്ത
ഒരു ചൊവ്വാക്കാരനാണെന്ന്
നീ പറയും.


കാലം മാറും മറയും
പാലസ്തീനും സോമാലിയായും
നിനക്കു ആറ്റംബോംബ്
പരീക്ഷിക്കാനുള്ള ഇടമാകും
അവിടുത്തെ മനുഷ്യര്‍
പരീക്ഷണപന്നികളാകും
ചെഗുവേരയും ഗാന്ധിയും
മദ്യക്കുപ്പികളുടെ ബ്രാന്‍ഡ്‌നെയ്മുകളാകും


കാലം മാറും മറയും
നിന്‍റെ പിന്‍ഗാമികള്‍
നിന്നെയും പുശ്ചിക്കും.

Tuesday, March 12, 2013

Nashttangal





ആകാശം കാണിക്കാതെ
പുസ്തകത്താളിന്നുള്ളില്‍
ഒളിപ്പിച്ച മയില്‍പ്പീലിക്ക്‌
തീ പിടിച്ചു.
നിന്‍റെ പൊട്ടിപ്പോയ
പാദസരത്തിന് ക്ഷയം.
നീ തന്ന വളപ്പൊട്ടിനു
വര്‍ണ്ണാന്ധത.
നിന്‍റെ പേരെഴുതി ഞാനെടുതുവച്ച
ആ ചുവന്ന റോസാപ്പൂവിതളിനു
ലുക്കീമിയ.

Wednesday, February 20, 2013

ഒരു ചോദ്യം





ഹൃദയത്തില്‍ നിന്ന്
കവിതകള്‍
വാര്‍ന്നുവീണുകൊണ്ടിരിക്കുന്നു.
എടുത്തുവെക്കാന്‍ എന്‍റെ
കയ്യില്‍ ഒന്നുമില്ല.
നിന്‍റെ ഉള്ളംകയ്യില്‍
ഒരിത്തിരി ശേഖരിച്ചുകൂടെ?
ഒരു രസത്തിനെങ്കിലും?